യമുനയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി; ആശങ്ക അകല്ലുന്നില്ല, ചില പ്രദേശങ്ങളിപ്പോഴും വെള്ളത്തിനടിയില്‍

ഡല്‍ഹി: യമുനയിലെ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു തുടങ്ങിയതായി കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. ഇന്നു പുലര്‍ച്ചെ 3 മണിയോടെ 208.66 മീറ്റര്‍ ആയി ഉയര്‍ന്ന ജലനിരപ്പ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓള്‍ഡ് റെയില്‍വേ ബ്രിജിനു സമീപം രാവിലെ 208.45 മീറ്റര്‍ ആയി. 9 മണി ആയപ്പോള്‍ ഇവിടെ ജലനിരപ്പ് 208.4 മീറ്ററായി.

ഈ പാലത്തിനു സമീപത്തെ ജലനിരപ്പാണ് യമുനയുടെ പ്രളയത്തിന്റെ തോത് നിശ്ചയിക്കുന്നത്. ജല കമ്മിഷന്‍ പ്രതീക്ഷിക്കുന്നതു പോലെ ജലനിരപ്പ് താഴ്ന്നാലും അപകടകരമായ ജലനിരപ്പ് 205.33 ആണെന്നതു കൊണ്ട് ആശങ്ക പൂര്‍ണമായും അകന്നു പോകുന്നു എന്നു പറയാനാകില്ല. ഇതിനു മുന്‍പ് 1978ലാണ് യമുനയിലെ ജലനിരപ്പ് 207.49 മീറ്ററായി ഉയര്‍ന്നത്. അതിനു ശേഷം ഇത്രയും വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നത് ആദ്യമായാണ്.

നഗരത്തില്‍ ചെങ്കോട്ട, രാജ്ഘട്ട്, കശ്മീരി ഗേറ്റ്, സിവില്‍ ലെയ്ന്‍സ് തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അതിനിടെ, രാജ്ഘട്ടിനു മുന്നില്‍ വെള്ളക്കെട്ടില്‍ പാമ്പുകളെ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യാഴാഴ്ച തന്നെ ചെങ്കോട്ട അടച്ചിരുന്നു. ഡല്‍ഹിയില്‍ ഇന്നു നേരിയ മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ മഴയും ഉണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വെള്ളക്കെട്ടു മൂലം ഗതാഗതം സ്തംഭിച്ച ഐടിഒയില്‍ പൊതുമരാമത്തു വകുപ്പു അതിഷി സന്ദര്‍ശിച്ചു. ഐടിഒയ്ക്കു സമീപം തകര്‍ന്ന ഡ്രെയിനേജ് റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ അതിവേഗം തീര്‍ക്കണമെന്നു ചീഫ് സെക്രട്ടറിക്കു മന്ത്രി നിര്‍ദേശം നല്‍കി. ഉച്ചയോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇവിടം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളക്കെട്ടു രൂക്ഷമായതിനെ തുടര്‍ന്നു ശാന്തിവനില്‍നിന്നു ഗീത ഫ്ളൈഓവര്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

Top