ഇരിങ്ങാലക്കുടയില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

deadbody

തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വാമി എന്ന് വിളിപ്പേരുള്ള മിഥുനാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മിഥുനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

ജനുവരി 28ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലിനെ ഓട്ടോ ഡ്രൈവറായ മിഥുന്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയത്. സുജിത്തിന്റെ മാതൃസഹോദരിയുടെ മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മുമ്പും വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്. ഇപ്രാവശ്യം വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് മിഥുനെ പിടികൂടാനായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ ഇന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസിന്റെ പിടിയിലാകുന്നത്.

Top