പ്രശാന്ത് ഭൂഷണ്‍ കേസ് വിധി പറയുന്നത് സെപ്റ്റംബര്‍ 10ലേക്ക് മാറ്റി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കുറ്റം നേരിടുന്ന അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയുന്നത് മാറ്റിവെച്ചു. കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബര്‍ പത്തിലേക്കാണ് മാറ്റിവെച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

‘എനിക്ക് സമയമില്ല. ഞാന്‍ ഓഫീസില്‍ നിന്ന് ഒഴിയുകയാണ്. നാലഞ്ച് മണിക്കൂര്‍ സമയമെങ്കിലും ഈ കേസിന്റെ വാദം കേള്‍ക്കാന്‍ ആവശ്യമുണ്ട്.’ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

‘ശിക്ഷയെന്തെന്നതല്ല ഇവിടുത്തെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനു വേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോള്‍ വിശ്വാസത്തില്‍ ഇളക്കം തട്ടിയാല്‍ അതൊരു പ്രശ്നമാവും.’ കേസ് പരിഗണിച്ചു കൊണ്ട് കോടതി പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ ട്വീറ്റുകള്‍ക്ക് മാപ്പു പറയില്ലെന്ന് സുപ്രീം കോടതിക്കു നല്‍കിയ മറുപടിയില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. സത്യമെന്നു താന്‍ കരുതുന്ന പ്രസ്താവന പിന്‍വലിക്കുന്നതും ആത്മാര്‍ഥമല്ലാത്ത മാപ്പ് പറയുന്നതും മനസ്സാക്ഷിയോടും സുപ്രീം കോടതിയോടുമുള്ള അലക്ഷ്യമാകുമെന്ന് കാമിനി ജയ്സ്വാള്‍ മുഖേന നല്‍കിയ മറുപടിയില്‍ പ്രശാന്ത് വ്യക്തമാക്കി.

കേസില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബര്‍ പത്തിലേക്ക് മാറ്റിവെച്ചത്.

Top