സ്വവര്‍ഗ വിവാഹത്തിന് അനുമതി നിഷേധിച്ച വിധി പുനഃപരിശോധിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് അനുമതി നിഷേധിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഉദിത് സൂദ് എന്നയാളാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 17നാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

സ്പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിധിയില്‍ പറഞ്ഞിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അവകാശമില്ലെന്നതാണ് വിധിയിലെ ഏകാഭിപ്രായം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ച് അംഗ ബഞ്ചില്‍ മൂന്ന് പേര്‍ എതിര്‍ത്തതോടെ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

 

Top