യൂണിവേഴിസിറ്റി യൂണിയന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് വിസി;ചുമതല സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സര്‍വ്വകലാശാല. ഇത് സംബന്ധിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി. വിധി കര്‍ത്താവായിരുന്ന ഷാജിയുടെ മരണവും അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല ആവശ്യപ്പെട്ടു. യൂണിവേഴിസിറ്റി യൂണിയന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് വിസിയും നിര്‍ദേശിച്ചു. യൂണിയന്റെ ചുമതല സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ക്ക് കൈമാറി.

കണ്ണൂര്‍ ചൊവ്വ സ്വദേശി പി എന്‍ ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. താന്‍ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ഷാജി എഴുതിയിരുന്നത്. കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് ഷാജി അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.എന്നാല്‍ ഈ ആരോപണത്തിനെതിരെ പി കെ ശ്രീമതിയും രംഗത്തെത്തി. സുധാകരന്‍ കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുകയാണ്. എന്തിനും എസ്എഫ്‌ഐയെ കുറ്റം പറയുന്ന നിലപാട് ശരിയല്ല. സുധാകരന്‍ ഇത് അവസാനിപ്പിക്കണമെന്നുമാണ് പി കെ ശ്രീമതി പ്രതികരിച്ചത്. ആത്മഹത്യയ്ക്കു കാരണമായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് വിവരങ്ങള്‍ അന്വേഷിക്കട്ടെയെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

കേരള സര്‍വകലാശാല കലോത്സവത്തിനിടെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തിന്റെയും കോഴ ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ കലോത്സവം നിര്‍ത്തി വെക്കാന്‍ വിസി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെ കോഴ വിവാദത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിച്ചയച്ച, ഇവരില്‍ ഒരാളെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി.ഇതിനിടെ കലോത്സവത്തിന്റെ ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍ നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചത്. ഷാജിയുടേത് കിരാതമായ കൊലപാതകമാണെന്നും സുധാകരന്‍ പറഞ്ഞു. ഷാജിയുടെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്‌ഐയാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. എസ്എഫ്‌ഐ സമ്മര്‍ദ്ദത്തിന് ഷാജി വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണമായത്. അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയത്. ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Top