നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ രാജ്യത്ത് മാസ്‌ക് ഉപയോഗത്തില്‍ വന്‍ കുറവെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം പ്രതീക്ഷിക്കുന്ന ഘട്ടത്തില്‍ മാസ്‌കിന്റെ ഉപയോഗം കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ മാസ്‌ക് ഉപയോഗത്തില്‍ കുറവ് കാണുന്നു. കൊവിഡ് അപകടകരമായി നമുക്ക് ചുറ്റുമുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  മാസ്‌ക് ഉപയോഗിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം.

കൊവിഡ് അപകടകരമായ രീതിയില്‍ നമുക്ക് ചുറ്റുമുണ്ട്. ശുചിത്വവും സാമൂഹ്യ അകലം പാലിക്കുന്നതുമുള്‍പ്പെടെ അടിസ്ഥാന കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോഴും 50 ശതമാനം ജനങ്ങളും മാസ്‌ക് ഉപയോഗിക്കാത്തവരായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് കാരണം അന്വേഷിച്ച് നടത്തിയ സര്‍വേയില്‍ മൂന്ന് കാരണങ്ങളാണ് പൊതുവേ ആളുകള്‍ പറഞ്ഞത്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നുവെന്നും സാമൂഹിക അകലം പാലിച്ചാല്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല എന്നുമാണ് തങ്ങള്‍ മാസ്‌ക് ധരിക്കാത്തതിന് കാരണമായി ആളുകള്‍ പറഞ്ഞത്.

 

Top