മലയാളി നഴ്സിന്റെ കൊലപാതകം; ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

കോട്ടയം: മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനാണു യുഎസിലെ ഫ്‌ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ് – മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി കൊല്ലപ്പെട്ട കേസിലാണു ശിക്ഷ വിധി. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്. ഫിലിപ്പിനു ജയില്‍മോചിതനാകാന്‍ സാധിക്കില്ലെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മയാമിയിലെ കോറല്‍ സ്പ്രിങ്‌സിലുള്ള ബ്രോവഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങില്‍ 2020 ജൂലൈ 28ന് ആണ് പ്രതി ആക്രമിച്ചത്. കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയെന്നാണു കേസ്.

കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാല്‍ വധശിക്ഷയില്‍ നിന്നു ഫിലിപ്പിനെ ഒഴിവാക്കി. മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. മെറിനു നീതി ലഭിച്ചതായി അമ്മ മേഴ്‌സി പറഞ്ഞു. ഫിലിപ് – മെറിന്‍ ദമ്പതികളുടെ മകള്‍ ഇപ്പോള്‍ മേഴ്‌സിക്കും ജോയിക്കുമൊപ്പമാണ്.

Top