പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ ആശങ്കയറിയിച്ചു. 2019ല്‍ തന്നെ ഞങ്ങള്‍ പറഞ്ഞതുപോലെ, പൗരത്വ നിയമ ഭേദഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്. യുഎന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയില്‍ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലി ഇന്ന് നടക്കും. സിലിഗുരിയിലെ മൈനാകില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. അസമിലാണ് നിലവില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഓള്‍ അസം വിദ്യാര്‍ത്ഥി യൂണിയന്‍ രാത്രി ഏറെ വൈകിയും ഗുവാഹത്തിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ദിബ്രുഗഢില്‍ വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിതമായ മേഖലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.

പുതിയ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും മുസ്ലിം ഭൂരിപക്ഷമുള്ള അയല്‍രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നീക്കമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം തുടരാനാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഡല്‍ഹിയില്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്.

Top