മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല,പാര്‍ട്ടി നേതാവ് ആയി മാത്രമാണ് പിണറായി സംസാരിക്കുന്നത്;വി.മുരളീധരന്‍

ദില്ലി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്രമത്തിന് മുതിര്‍ന്ന എസ്എഫ്‌ഐക്കാരെ പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാര്‍ട്ടി നേതാവ് ആയി മാത്രമാണ് പിണറായി സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുമ്പോള്‍ ഗവര്‍ണറെ തടയുമെന്ന് വെല്ലുവിളിക്കുന്നവര്‍ പാണക്കാട് തങ്ങളുടെ കുടുംബത്തിലെ വിവാഹത്തിന് പോകുമ്പോള്‍ തടയാത്തത് എന്തെന്ന് മുരളീധരന്‍ ചോദിച്ചു. ഗുരുദേവനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണങ്ങള്‍ തിരുത്താന്‍ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള പണ്ഡിതര്‍ക്ക് കഴിയും. അതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്.

സെനറ്റിലേക്ക് അംഗങ്ങളെ നോമിമേറ്റ് ചെയ്യാന്‍ സര്‍വകലാശാല ചട്ടപ്രകാരം ചാന്‍ലസലര്‍ക്ക് അധികാരമുണ്ട്. ആരുടേയും ശുപാര്‍ശ സ്വീകരിക്കേണ്ടതില്ല. സിപിഎം പാര്‍ട്ടി ഓഫിസില്‍ നിന്ന് നല്‍കുന്ന ലിസ്റ്റില്‍ ഒപ്പുവയ്ക്കുന്ന ആളല്ല ഇപ്പോഴത്തെ ഗവര്‍ണര്‍ എന്നും വി.മുരളീധരന്‍ പറഞ്ഞു.കമ്യൂണിസത്തോട് വിയോജിച്ചവരെ ഇല്ലാതാക്കുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. ആരിഫ് മുഹമ്മദ് ഖാനോടുള്ള അസഹിഷ്ണുതക്കും ഇതേ കാരണം തന്നെയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി ഇല്ലാതാക്കിയതും പിണറായിയുടെ ആഹ്വാന പ്രകാരമായിരുന്നു.

കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിനും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പകരം നികുതിപ്പണം ഉപയോഗിച്ച് യാത്ര ചെയ്ത് ഗവര്‍ണറെയും കേന്ദ്രസര്‍ക്കാരിനെയും ചീത്ത വിളിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വികലമായ നയങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമം.സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരില്‍ ക്രിമിനലുകളെ കൂടെക്കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയുടെ രീതി ജനം വിലയിരുത്തട്ടെ എന്നും വി.മുരളീധരന്‍ പറഞ്ഞു.

Top