ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അവതരിപ്പിച്ചു

ഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അവതരിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങള്‍ വഴി ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. രാവിലെ ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോണ്‍ഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു. ബിജെപി എംഎല്‍എമാരുടെ ജയ് ശ്രീറാം വിളികള്‍ക്കിടയിലാണ് മുഖ്യമന്ത്രി ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ തിടുക്കത്തിലാണ് നടപടിയെന്നും, കരട് ബില്‍ വായിക്കാന്‍ പോലും ബിജെപി സമയം നല്കിയില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ പ്രതിഷേധിച്ചു.

70 അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് ബിജെപിക്കുള്ളത്. ലിംഗസമത്വം, സ്വത്തില്‍ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവില്‍ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം. ഗോത്രവിഭാഗങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും. മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബില്‍ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തരാഖണ്ഡ് ഉള്‍പ്പടെ 3 സംസ്ഥാനങ്ങളില്‍ ഏകീകൃത വ്യക്തി നിയമം നടപ്പാക്കാനാണ് ബിജെപി നീക്കം.

Top