ഐഎസ് അധീനതയിലുള്ള ഹവീജയില്‍ 78,000 ആളുകള്‍ കുടങ്ങിക്കിടക്കുന്നു:യുഎൻ

ബാഗ്ദാദ്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്) നിയന്ത്രണത്തിലുള്ള വടക്കന്‍ ഇറാക്കിലെ ഹവീജയില്‍ 78,000 ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന.

നഗരം തിരിച്ചുപിടിക്കാന്‍ സുരക്ഷാ സേനകള്‍ ഒരുങ്ങുന്നതിനിടെയാണ് യുഎന്‍ കണക്കുകള്‍ പുറത്തുവിട്ടത്.

വടക്കന്‍ ഇറാക്കില്‍ ഐഎസിന്റെ പിടിയുള്ള അവസാന നഗരമാണ് ഹവിജ.

കഴിഞ്ഞ സെപ്റ്റംബര്‍ 21 മുതല്‍ 2014-ല്‍ ഐഎസിന്റെ നിയന്ത്രണത്തിലായ ഹവിജ തിരിച്ചുപിടിക്കാന്‍ ഇറാക് സൈനിക നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഹവിജയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള പോരാട്ടം ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ ഏഴായിരത്തോളം പേര്‍ പലായനം ചെയ്തതെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് ജെന്‍സ് ലാര്‍കെ അറിയിച്ചു. ഇപ്പോള്‍ 12,500 ലധികം ആളുകള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ 78,000 ആളുകള്‍ അവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നും ലാര്‍കെ കൂട്ടിച്ചേര്‍ത്തു.

ഭീകരര്‍ പ്രദേശവാസികള്‍ രക്ഷപ്പെടുന്നത് തടയാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇറാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിന് ചുറ്റം ഐഎസ് സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരിക്കാനുള്ള സാധ്യത മൂലം ബാക്കിയുള്ള രക്ഷപ്പെടാന്‍ മടിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മേഖലയില്‍ പോരാട്ടം നടത്തുന്നവര്‍ ജനങ്ങളുടെ സംരക്ഷണവും സുരക്ഷിതമായി ഹവിജ വിടാനുള്ള സാഹചര്യവും ഒരുക്കണം. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ആളുകള്‍ പലായനം ചെയ്യുമെന്നാണ് കരുതുന്നതെന്നും ലാര്‍കെ പറഞ്ഞു.

Top