യുക്രൈനിന് എതിരെ യുദ്ധത്തിൽ റഷ്യന്‍ സൈന്യത്തിന്‍റെ 30 ശതമാനവും നഷ്ടമായെന്ന് യുകെ

ലണ്ടൻ: റഷ്യയ്ക്ക് യുക്രൈന്‍ അധിനിവേശത്തില്‍ കനത്ത നാശം നേരിട്ടെന്ന് ബ്രിട്ടന്‍റെ വെളിപ്പെടുത്തല്‍. റഷ്യ യുക്രൈനെതിരെ നടത്തിയ യുദ്ധം ആറ് മാസം പൂര്‍ത്തിയാകുകയാണ്. റഷ്യന്‍ സൈന്യത്തിന്‍റെ 30 ശതമാനവും ഇതിനകം നഷ്ടമായെന്നാണ് ബ്രിട്ടന്‍ അവകാശപ്പെട്ടത്.

2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനെതിരെ തങ്ങളുടെ ‘പ്രത്യേക സൈനിക നീക്കം’ എന്ന് പേരിട്ട യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങി രണ്ട് മാസത്തോളം യുക്രൈന്റെ വടക്ക് – പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം റഷ്യ അക്രമണം അഴിച്ച് വിട്ടു. ഇതിനായി ബെലാറസ്, ചെച്നിയ സൈന്യങ്ങള്‍ റഷ്യയുടെ സഹായത്തിനെത്തിയിരുന്നു.

രണ്ട് മാസത്തെ തുടര്‍ച്ചയായ അക്രമണത്തില്‍ യുക്രൈന് കീഴിലെ ഒരു പ്രധാനപ്പെട്ട പട്ടണം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് യുക്രൈന്‍റെ വടക്ക് – പടിഞ്ഞാറ്, വടക്ക് ഭാഗങ്ങിളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം കഴിഞ്ഞ നാല് മാസത്തോളം യുക്രൈനെ കിഴക്ക് നിന്നും തെക്ക് നിന്നും അക്രമിക്കുകയാണ്. ഡോണ്‍ബോസ് അടക്കുമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോഴും ഈ പ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുമ്പോള്‍, ലോകത്തിലെ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, ആയുധശേഷിയില്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈനെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധരംഗത്തെ വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത്.

Top