ഉത്രവധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; ഉത്രയുടെ സ്വര്‍ണം കണ്ടെത്തി

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. ഇയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.

കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്‌സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.

സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. അടൂരിലെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

Top