ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചു; ഡിസംബറോടെ വിപണിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം ആരംഭിച്ചത്. ആദ്യദിനം നൂറ് പേരില്‍ പരീക്ഷണം നടത്തും. ആകെ 1500 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുക. മൂന്നാം ഘട്ടപരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ തന്നെ വാക്സിന്‍ പുറത്തെത്തുമെന്ന് പ്രതീക്ഷിക്കാം.

വാക്‌സിന്റെ നിര്‍മാതാക്കളായ ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് രാജ്യത്തെ മനുഷ്യരിലെ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 20 കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും പരീക്ഷണം നടക്കുക. പ്രധാനമായും പൂനെ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം നടക്കുകയെന്ന് പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ ഹോം അഫേഴ്‌സ് അറിയിച്ചു.

20 കോടി പേര്‍ക്ക് ജനുവരിക്ക് മുമ്പ് വാക്സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ഉത്പാദനം തുടങ്ങിവയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടത്തിലും അനുമതി ലഭിച്ച ശേഷം മാത്രമേ വില്‍പ്പന തുടങ്ങാനാവൂ. അടുത്ത ജൂണോടെ വാക്സിന്‍ നല്‍കാനാകുമെന്നും പ്രാഥമികമായി മരുന്ന് പൂനെയിലാകും ഉത്പാദിപ്പിക്കുകയെന്നും ഡോ. പിസി നമ്പ്യാര്‍ വ്യക്തമാക്കി.

Top