പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറയും

കൊച്ചി: പത്തുവയസുകാരി വൈഗയെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു.

2021 മാര്‍ച്ച് 21നാണ് പ്രൊസിക്യൂഷന്‍ കേസിന് ആധാരമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നു. എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിടുകയായിരുന്നു.

ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച സനുമോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃക്കാക്കര പൊലീസിന് കൈമാറി. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ മൊഴി. 98 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സോമന്‍ ആണ് വിചാരണയ്ക്ക് ശേഷം വിധി പറയുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷാവിധിയും വിചാരണ കോടതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും.

Top