നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു

വകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ഇന്ന് ഒന്‍പത് മണിക്ക് തിരൂര്‍ ബിയാന്‍കോ കാസിലില്‍ നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി, 11 മണിയോടെ ജില്ലയിലെ ആദ്യ നവകേരള സദസിനായി പൊന്നാനിയിലേക്ക് തിരിക്കും.

നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. തുടര്‍നടപടി വേണ്ടെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കിയതും കുട്ടികളെ സ്വീകരണ ചടങ്ങില്‍ പങ്കെടുപ്പിച്ചതും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.

16മണ്ഡലങ്ങളിലെ പരിപാടികള്‍ക്കായി ഈ മാസം 30 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടാവും. യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.വൈകീട്ട് മൂന്നിന് തവനൂര്‍, 4.30 ന് തിരൂര്‍, ആറിന് താനൂര്‍ എന്നിങ്ങനെയാണ് നവകേരള സദസ്സിന്റെ സമയക്രമം.

 

Top