പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും ആറ് വയസുകാരിയും സഹോദരനും തിരിച്ചറിഞ്ഞു

തിരുവനന്തപുരം : കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും കുട്ടികള്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെയും സഹോദരനെയും ക്യാമ്പില്‍ കൊണ്ട് വന്നാണ് തിരിച്ചറിയല്‍ നടത്തിയത്. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്നാണ് സഹോദരന്‍ മൊഴി നല്‍കിയത്.

പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ അല്പം മുന്‍പ് എത്തിച്ചു. നിരവധി നാട്ടുകാരാണ് സ്റ്റേഷനില്‍ പ്രതികളെ കാണാനായി തടിച്ചു കൂടിയത്. മുഖം മറച്ച നിലയിലാണ് പ്രതികളെയെത്തിച്ചത്. ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ട് പോകല്‍, കടബാധ്യത തീര്‍ക്കാനാണെന്നാണ് പത്മകുമാര്‍ നല്‍കിയ മൊഴി. പണം ചോദിച്ച് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചത് ഭാര്യയെന്നും മൊഴി നല്‍കി. മകള്‍ അനുപമ അഞ്ച് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബറാണ്.

പത്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാന്‍ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. 1993 ല്‍ ടി കെ എം എഞ്ചിനിയറിംഗ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആളാണ് പത്മകുമാര്‍.

Top