ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവേ, ദോക് ലാം മേഖലയ്ക്കു സമീപമുള്ള ജനങ്ങളോട് ഗ്രാമം ഒഴിഞ്ഞു പോകാന്‍ സൈന്യം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യ-ചൈന-ഭൂട്ടാന്‍ എന്നിവയുമായി ചേര്‍ന്നു കിടക്കുന്ന ദോക് ലാമില്‍ കഴിഞ്ഞ ഒന്നര മാസമായി ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.
പ്രകോപനം സൃഷ്ടിക്കുന്ന രീതിയില്‍ ഇന്ത്യയ്‌ക്കെതിരെ ചൈനീസ് മാധ്യമങ്ങളും പ്രതിനിധികളും പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സംഘര്‍ഷം നിലനില്‍ക്കുന്ന ദോക് ലാമില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകള്‍ ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.
നൂറുകണക്കിനാളുകള്‍ ഇതേതുടര്‍ന്ന് മറ്റുകേന്ദ്രങ്ങളിലേക്ക് മാറി. 33 കോര്‍പ്പിലെ സൈനികര്‍ സുഖ്‌നയില്‍ നിന്നും ദോക് ലാം മേഖലയിലേക്ക് വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതെങ്കിലും രീതിയിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായാല്‍ ആള്‍നാശം കുറയ്ക്കുന്നതിനാണ് ജനങ്ങളെ മേഖലയില്‍ നിന്നും മാറ്റിയത് എന്നാണ് സൂചന. മേഖലയില്‍ വലിയതോതിലുള്ള സൈനിക വിന്ന്യാസം നടക്കുന്നതായി നതാങ് മേഖലയിലെ ജനങ്ങളും വെളിപ്പെടുത്തി.
എന്നാല്‍, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് സൈന്യം തയാറായിട്ടില്ല. എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ നടത്താറുള്ള പരിശീലനത്തിന്റെ ഭാഗമാണ് നടപടിയെന്ന് ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അല്‍പം നേരത്തെ നടത്തുന്നുവെന്നാണ് അവരുടെ വിശദീകരണം.
കഴിഞ്ഞ ജൂണ്‍ 16ന് ചൈന, ദോക് ലാം മേഖലയില്‍ റോഡു നിര്‍മാണം തുടങ്ങിയതു മുതലാണ് ഇന്ത്യ ചൈന പ്രശ്‌നങ്ങളുടെ ആരംഭം. ഇന്ത്യ അന്യായമായി തങ്ങളുടെ മേഖലയില്‍ കടന്നു കൂടിയെന്നാണ് ചൈനയുടെ വാദം.
400 പേരടങ്ങുന്ന ഒരു ട്രൂപ്പ് സൈന്യത്തെയാണ് ഇവിടെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.