അധ്യാപകന്റെ കൈവെട്ടിയക്കേസ്; മുഖ്യപ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

കൊച്ചി: ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും 3 വര്‍ഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് വിധി പറഞ്ഞത്.

ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലര്‍ഫ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈകള്‍ താലിബാന്‍ രീതിയില്‍ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രണ്ടാംഘട്ട വിസ്താരം പൂര്‍ത്തിയാക്കിയ കൊച്ചിയിലെ എന്‍ ഐ എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കെവെട്ടിമാറ്റുന്നതിന് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത, ടിജെ ജോസഫിന്റെ കൈ പിടിച്ച് കൊടുത്ത സജില്‍, എല്ലാത്തിന്റെയും സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, ആസൂത്രണത്തില്‍ പങ്കുളള നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിന്നത്.

കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനാണ് മറ്റു മൂന്നു പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.

Top