അധ്യാപകന്റെ കൈവെട്ടിയ കേസ്; സവാദിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം. ബന്ധുക്കള്‍ എതിര്‍ത്തിട്ടും പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സവാദുമായുള്ള വിവാഹമെന്ന് ഭാര്യ ഖദീജ മൊഴി നല്‍കി. വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് പിതാവ് പറഞ്ഞുവെന്നും സവാദിന്റെ ഭാര്യ വെളിപ്പെടുത്തി. പിതാവ് അബ്ദുല്‍ റഹ്‌മാന് സവാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

കേസില്‍ 2023 ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കര്‍ണാടക ഉള്ളാളിലെ ദര്‍ഗയില്‍ വച്ചാണ് സവാദിനെ ആദ്യമായി പരിചയപ്പെട്ടതെന്നും മകളെ വിവാഹം ചെയ്തു നല്‍കിയത് അധികം അന്വേഷിക്കാതെ ആയിരുന്നുവെന്നും പിതാവ് അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് നേരത്തെ സവാദിന്റെ ഭാര്യ ഖദീജ പറഞ്ഞിരുന്നു. സവാദ് എന്ന പേര് അറിയില്ലായിരുന്നുവെന്നും ഷാജഹാന്‍ എന്ന പേരിലാണ് തനിക്ക് അറിയാവുന്നത്. വിവരങ്ങള്‍ പുറത്തായതോടെയാണ് താനും അറിയുന്നതെന്നും ഖദീജ വ്യക്തമാക്കി.

Top