കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസർ വിജിലന്‍സിന്റെ പിടിയിൽ

കണ്ണൂര്‍: അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍. പി കെയെ ആണ് ചൊവ്വാഴ്ച വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. അനധികൃതമായി ബിപിഎല്‍ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

പുതിയ കാര്‍ഡ് കഴിഞ്ഞ ദിവസമാണ് ഉടമയ്ക്ക് ലഭിച്ചത്. കാര്‍ഡ് കിട്ടിയ വിവരം സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോഴാണ് 5,000 രൂപ കൂടിയെങ്കിലും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഓഫീസില്‍ കൊണ്ടുവന്ന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം പരാതിക്കാരന്‍ കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം സപ്ലൈ ഓഫാസറെ കുടുക്കാന്‍ കെണിയൊരുക്കി.വൈകുന്നേരം 4:45ഓടെ പരാതിക്കാരനില്‍ നിന്നും താലൂക്ക് സപ്ലൈ ഓഫീസില്‍ വച്ച് അയ്യായിരം രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കൈയോടെ പിടിക്കുകയായിരുന്നു. വിജിലന്‍സ് സംഘത്തില്‍ ഡി.വൈ.എസ്.പിയെകൂടാതെ ഇന്‍സ്‌പെക്ടറായ സുനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍, നിജേഷ്, ഗിരീഷ്, ശ്രീജിത്ത് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ബാബു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, വിജിന്‍, ഹൈറേഷ് എന്നിവരും ഉണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പെരുവളത്ത്പറമ്പ് സ്വദേശിയായ ഒരാളാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഉണ്ടായിരുന്നത്. എന്നാല്‍ സ്വന്തമായി കാറുള്ളയാള്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗം അനധികൃതമാണെന്നും കാര്‍ഡ് എത്രയും വേഗം എപിഎല്‍ ആക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതുവരെ അനധികൃതമായി ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടയ്ക്കണമെന്നും നിര്‍ദേശിച്ചു.എന്നാല്‍ 25,000 രൂപ കൈക്കൂലി തന്നാല്‍ പിഴ ഒഴിവാക്കി തരാമെന്ന് താലൂക്ക് സപ്ലൈ ഓഫീസറായ അനില്‍ കഴിഞ്ഞ മാസം ഇരുപതാം തീയ്യതി പരാതിക്കാരനെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം 25-ാം തീയ്യതി താലൂക്ക് സപ്ലൈ ഓഫീസര്‍ 10,000 രൂപ അദ്യ ഗഡുവായി കൈപ്പറ്റി. ഇതിന് ശേഷം ഫൈന്‍ ഒഴിവാക്കി നല്‍കി. പുതിയ എ.പി.എല്‍ കാര്‍ഡ് അനുവദിക്കുകയും ചെയ്തു.

Top