അന്വേഷണ സംഘ തലവനില്ലാത്ത ‘പ്രത്യേക’ അന്വേഷണത്തിനു പിന്നില്‍ ദുരൂഹതയെന്ന് !

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രത്യേക അന്വേഷണ സംഘം തലവന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്രകാശ്യപ് പോലും അറിയാതെ നടക്കുന്ന കേസന്വേഷണത്തില്‍ ദുരൂഹത.

പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തിലായാലും ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായാലും കേസന്വേഷണത്തിന് നേതൃത്വം നല്‍കേണ്ടത് യഥാര്‍ത്ഥത്തില്‍ ദിനേന്ദ്ര കാശ്യപ് ആയിരുന്നു.

എഡിജിപി സന്ധ്യക്ക് കേസിന്റെ മേല്‍നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രത്യേക അന്വേഷണ സംഘതലവനെ പോലും അറിയിക്കാതെയാണ് തിരക്കിട്ട് കൊച്ചിയിലെത്തി എഡിജിപി നടിയെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നത്.

ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതും എ.ഡി.ജി.പി നേതൃത്വം നല്‍കുന്ന അന്വേഷണ സംഘമാണ്.

ദിലീപ് ഡി.ജി.പിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി ഐ ജി ദിനേന്ദ്രകാശ്യപിന് കൈമാറിയെന്ന് ഡിജിപി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നിട്ടും ചിത്രത്തില്‍ ദിനേന്ദ്രകാശ്യപില്ല. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സംഘത്തില്‍ നേരത്തെ ദിനേന്ദ്ര കാശ്യപ് നയിച്ച സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.

അന്വേഷണ സംഘ തലവനില്ലാത്ത ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഉദ്യേശ ശുദ്ധിപോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ചില ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ച ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ദിലീപിനെ മുന്‍ നിര്‍ത്തി നടക്കുന്ന അന്വേഷണം മാധ്യമ ശ്രദ്ധ തിരിച്ചു വിടാനാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

13 മണിക്കൂര്‍ നീണ്ട ‘മാരത്തോണ്‍’ ചോദ്യം ചെയ്യല്‍ നടത്തി ദിലീപിനെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യുമെന്ന പ്രതീതിയുണ്ടാക്കിയ ശേഷമാണ് ഒടുവില്‍ ഇരുവരെയും പറഞ്ഞുവിട്ടത്.

ഇപ്പോഴും ആര്‍ക്കും ക്ലിന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ രണ്ടു പേരെയും വീണ്ടും വിളിപ്പിക്കുമെന്നുമാണ് എഡിജിപിയുടെ ടീമിലെ എസ് പി എ വി ജോര്‍ജ് പറയുന്നത്. അതായത് ‘കഥ’ വീണ്ടും തുടരും…

റിപ്പോര്‍ട്ട്: എം വിനോദ്‌

Top