കൊളറാഡോ കോടതിയുടെ വിധിക്കെതിരെ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്പീല്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മാറ്റിനിര്‍ത്തിയ കൊളറാഡോ കോടതിയുടെ വിധിക്കെതിരെ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്പീല്‍ കേള്‍ക്കുമെന്ന് അമേരിക്കന്‍ സുപ്രീം കോടതി. 2024ലെ തിരഞ്ഞെടുപ്പില്‍ നിന്ന് ട്രംപിനെ മാറ്റിനിര്‍ത്തുന്നതിനുള്ള കൊളറാഡോ കോടതിയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചു. കേസ് ഫെബ്രുവരിയില്‍ പരിഗണിക്കും. സുപ്രീം കോടതി വിധി എന്തായാലും അത് നിർണായകമാണ്.ഫെബ്രുവരി എട്ടിനാണ് കേസ് കോടതി പരിഗണിക്കുക. അതേസമയം, ജനുവരി 18നുള്ളില്‍ ട്രംപിന്റെ അഭിഭാഷകര്‍ അവരുടെ പ്രാഥമിക വാദങ്ങള്‍ സമര്‍പ്പിക്കണം. ട്രംപിനെതിരെ വാദിക്കുന്നവര്‍ ജനുവരി 31നുള്ളിലും വാദങ്ങള്‍ സമര്‍പ്പിക്കണം.

2024 നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനെതിരെ മത്സരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള മുന്‍നിര സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. നിലവില്‍ മിനസോട്ടയിലെയും മിച്ചിഗണിലെയും കോടതി ട്രംപിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങളെ തള്ളിയിട്ടുണ്ട്. ഒറെഗണിലടക്കമുള്ള കേസുകള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുയാണ്.അതേസമയം, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനുള്ള മെയിനിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെയും ട്രംപ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഭരണഘടനയുടെ 14ാം ഭേദഗതി ഉപയോഗിച്ച് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുന്ന വിധിയായിരുന്നു കഴിഞ്ഞ മാസം കൊളറാഡോ കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഭേദഗതി എങ്ങനെ വ്യഖ്യാനിക്കണമെന്ന് സുപ്രീകോടതി പരിഗണിക്കുന്നതും ആദ്യമായാണ്.

2020ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നില്‍ ട്രംപ് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊളറാഡോ കോടതിയുടെ നിര്‍ണായക വിധി. മൂന്ന് വര്‍ഷം മുമ്പുള്ള യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ ട്രംപും ഏര്‍പ്പെട്ടിരുന്നുവെന്ന് വാദിച്ച് നിരവധി സംസ്ഥാനങ്ങളില്‍ ട്രംപിനെ അയോഗ്യനാക്കാന്‍ ശ്രമിക്കുന്നുണ്ട്.

Top