പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ പ്രിയ വര്‍ഗീസും കണ്ണൂര്‍ സര്‍വ്വകലാശാലയും മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അസോസിയേറ്റ് പ്രൊഫസറാകാന്‍ യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രിയ വര്‍ഗീസിനില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് വിധിച്ചത്. തുടര്‍ന്ന് സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ പ്രിയ വര്‍ഗീസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. യുജിസി ചട്ടമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് എല്ലാ യോഗ്യതയുമുണ്ടെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് വിധി. അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവരാണ് പ്രിയ വര്‍ഗീസിനായി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് യുജിസി, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടിയ ഡോ. ജോസഫ് സ്‌കറിയ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

യുജിസി, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടിയ ഡോ. ജോസഫ് സ്‌കറിയ എന്നിവരാണ് ഹര്‍ജിക്കാര്‍. ഡോ. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന്റെ സാധുതയില്‍ നേരത്തെ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അന്തിമ വിധി വരുംവരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

Top