ബി.എസ്. യെദ്യൂരപ്പക്കെതിരേയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു

ഡൽഹി: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ നേരത്തെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

2006-07 കാലത്തെ അനധികൃത ഭൂമിവിതരണവുമായി ബന്ധപ്പെട്ടാണ് കേസ്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ 2013-ല്‍ ആണ് യെദ്യൂരപ്പയ്ക്കെതിരേ എഫ്.ഐ.ആര്‍. ചുമത്തിയത്. യെദ്യൂരപ്പ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് ഐ.ടി. പാര്‍ക്ക് വികസനത്തിനായി ദേവരഭീഷനഹള്ളിയിലും ബെലന്ദൂരിലുമുള്ള ഭൂമി അനധികൃതമായി അനുവദിച്ചുവെന്നായിരുന്നു കേസ്. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

ഈ കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2020-ല്‍ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി യെദ്യൂരപ്പയുടെ ഹര്‍ജി നിരസിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.

Top