എല്‍.എം.വി ലൈസന്‍സുള്ളയാള്‍ക്ക് ഏതെല്ലാം വാഹനമോടിക്കാം; വ്യക്തത തേടി സുപ്രീം കോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് 7,500 കിലോ വരെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാന്‍ നിയമാനുമതിയുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനുവരി 17-നകം തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടത്.

കേസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കണമെന്നും അറ്റോര്‍ണി അഭ്യര്‍ഥിച്ചെങ്കിലും വിഷയം ജനുവരി 17-ന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. അതുവരെ മുകുന്ദ് ദേവാംഗന്‍ കേസിലെ വിധിയാകും ഇക്കാര്യത്തില്‍ നിലനില്‍ക്കുക.എല്‍.എം.വി.കളുടെ നിര്‍വചനത്തില്‍ 7,500 കിലോഗ്രാംവരെ ഭാരമുള്ള വാഹനങ്ങളും ഉള്‍പ്പെടുമെന്ന് 2017-ലെ മുകുന്ദ് ദേവാംഗന്‍ കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് ഡ്രൈവര്‍മാരാണ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ജോലിചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരുകളും ഇതുസംബന്ധിച്ച അഭിപ്രായം കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമയബന്ധിതമായി അറിയിക്കണം. അതേസമയം, ഇക്കാര്യത്തില്‍ താത്കാലിക നടപടി സ്വീകരിക്കുക എന്നതിലുപരി വിശാലമായ വിഷയമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി വ്യക്തമാക്കി.

 

Top