കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പിൻവലിച്ചു.

ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം. ഇപ്പോൾ ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികൾ. സർച്ച്, അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും കോൺഗ്രസ്, സിപിഎം, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് തുടങ്ങി 14 പാർട്ടികൾ സംയുക്തമായി നല്‍കിയ ഹർജിയിൽ ആരോപിച്ചിരുന്നു.

സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെയുള്ള ആയുധമാക്കി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നായിരുന്നു ഹർജിയിലെ പ്രധാന വിമർശനം. ഏജൻസികൾ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെയുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ സുപ്രീംകോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Top