വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ഡൽഹി: ആറന്മുള നിയമസഭാ മണ്ഡലത്തിൽ നിന്ന് വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. എതിർ സ്ഥാനാർഥി കെ. ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി.ആർ. സോജിയാണ് വീണ തിരഞ്ഞെടുപ്പിൽ അഴിമതി നടത്തിയെന്നാരോപിച്ച് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ ഭർത്താവിന്റെ ബാങ്ക് വിവരം പത്രികയിൽ നിന്ന് മറച്ചുവെച്ചെന്നായിരുന്നു വീണയ്ക്കെതിരായ ആരോപണം. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ ഓർത്തോഡോക്സ് സിറിയൻ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വോട്ട് തേടിയതായും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ നേരത്തെ വസ്തുതകൾ പരിശോധിച്ച് ഹൈക്കോടതി തള്ളിയ വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2021-ൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതായും അതിനാൽ ഈ ഹർജി അപ്രസക്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ വീണയുടെ ഭാഗത്തുനിന്ന് ഉണ്ടായത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും അതിനാൽ ഹർജി മെറിറ്റിൽ കേൾക്കേണമെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് മെറിറ്റ് പരിഗണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

Top