ശബരിമല ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ദില്ലി: ശബരിമല ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് ജനുവരിയില്‍ കേരളാ ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ച് അരവണ നശിപ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.

അതെസമയം അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. വാണിജ്യ താത്പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍ ശരിയായില്ലെന്ന് കോടതി വ്യക്തമാക്കി.ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ 6.65 ലക്ഷം ടിന്‍ അരവണയാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതി നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയില്‍ അരവണ ഭക്ഷ്യയോഗ്യമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്നാല്‍ മാസങ്ങളായി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരവണ ഇനി ഭക്തര്‍ക്ക് വിതരണം ചെയ്യേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

Top