മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. അഭിഭാഷകരെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്ന അഡ്വക്കേറ്റ്‌സ് ആക്ടിലെ 16, 23(5) വകുപ്പുകള്‍ റദ്ദാക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറ ഉള്‍പ്പെടെ ഏഴ് പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. 1961ലെ അഭിഭാഷക നിയമത്തിലെ 16, 23 (5) വകുപ്പുകളാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ഈ നിയമം മുതിര്‍ന്ന അഭിഭാഷകര്‍, അഭിഭാഷകര്‍ എന്നീ രണ്ട് തരം അഭിഭാഷകരെ സൃഷ്ടിക്കുന്നു. ഇത് അചിന്തനീയമായ സംഭവങ്ങള്‍ക്കും അസമത്വത്തിനും കാരണമായേക്കുമെന്നും ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നു.

സാധാരണ അഭിഭാഷകര്‍ക്ക് ലഭ്യമല്ലാത്ത പ്രത്യേക അവകാശങ്ങളും പദവിയുമുള്ള ഒരു പ്രത്യേക ക്ലാസ് അഭിഭാഷകരെ സൃഷ്ടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യതാ ഉത്തരവിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി വക്കീല്‍ ഫീസ് വര്‍ധനവിന് കാരണമായി. പാവപ്പെട്ടവര്‍ക്ക് നിയമ സേവനം ലഭ്യമാകാത്ത സാഹചര്യം ആണ് ഇത് ഉണ്ടാക്കുന്നതെന്നും ഹര്‍ജ്ജിക്കാരന്‍ സുപ്രിം കോടതിയില്‍ വാദിച്ചു.

Top