കൂട്ട ബലാത്സംഗകേസ് പ്രതികളെ വെറുതെ വിട്ട് സുപ്രീംകോടതി

ദില്ലി: പത്തൊമ്പതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് സുപ്രീം കോടതി. ദില്ലിയിലെ ഛാവ്‌ലയില്‍ 2012ലാണ് മൂന്ന് പേര്‍ ചേര്‍ന്ന് 19 കാരിയെ ബലാത്സംഗം ചെയ്തത്. കേസിലെ പ്രതികളായിരുന്ന മൂന്ന് പേരെയും സുപ്രീംകോടതി വെറുതെവിട്ടു. ദില്ലി കോടതി കുറ്റക്കാരെന്ന് കണ്ട് വധശിക്ഷ വിധിച്ച കേസിലാണ് പ്രതികളായ രവികുമാര്‍, രാഹുല്‍, വിനോദ് എന്നിവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്.

2012ല്‍ ഹരിയാണയിലെ റോധായി ഗ്രാമത്തിലെ വയലിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ദില്ലി ഛാവ്‌ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.

അതിക്രൂരമായാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് പ്രതികളും പെണ്‍കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം മൂവരും ചേർന്ന് കണ്ണിൽ ആസിഡ് ഒഴിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കുപ്പിച്ചില്ലുകള്‍ ഇടുകയും ചെയ്ത ശേഷം വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പൊലീസ് കണ്ടെത്തലുകളും പ്രോസിക്യൂഷന്റെ വാദങ്ങളും അംഗീകരിച്ച് ദില്ലിയിലെ കോടതി മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ വധശിക്ഷയ്ക്കെതിതെ‌ പ്രതികള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. അതേവര്‍ഷം ഓഗസ്റ്റ് 26-ന് ദില്ലി ഹൈക്കോടതി കീഴ്കോടതിയുടെ വധശിക്ഷ ശരിവെച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Top