സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ മുന്നോടിയായി ‘സുഗത വനം’ പദ്ധിതിക്ക് തുടക്കം

കൊല്‍ക്കത്ത: കൊല്‍ക്കത്ത രാജ്ഭവനില്‍ സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ മുന്നോടിയായി ‘സുഗത വനം’ പദ്ധിതിക്ക് തുടക്കം. കൊല്‍ക്കത്ത ഗവര്‍ണര്‍ സി വി ആനന്ദ് ബോസും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. കൊല്‍ക്കത്തയിലെ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രാജ് ഭവന്‍ ജീവനക്കാര്‍, കേരളത്തിലെ നേതാജി സ്‌കൂളില്‍ നിന്നും വന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികര്‍ പദ്ധതിയില്‍ പങ്കാളികളായി. കുട്ടികള്‍ സുഗതകുമാരിയുടെ ‘ഒരു തൈ നടാം നമുക്ക്’ എന്ന കവിത ചൊല്ലി.

രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ഹൃദ്യമായ ‘സുഗതസ്മൃതി സദസ്’ വൈവിധ്യം കൊണ്ടും മലയാളി സഹൃദയരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനുഷ്യസ്‌നേഹവും പ്രകൃത്യോപാസനയുമാണ് സുഗതകുമാരിയുടെ ജീവിത മുദ്രയെന്ന് ആനന്ദബോസ് അനുസ്മരിച്ചു. വാക്കും പ്രവ്യത്തിയും തമ്മിലുള്ള പൊരുത്തമാണ് സുഗതകുമാരിയെ വ്യത്യസ്തയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുഗത സ്മരണ നിലനിര്‍ത്താനുതകുന്ന സംരംഭങ്ങള്‍ക്ക് ഗവര്‍ണര്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. നവതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അഞ്ചുലക്ഷം രൂപയുടെ സുഗതപുരസ്‌കാരത്തിന്റെ ആദ്യപുരസ്‌കാരം രാജ്ഭവന്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്നും ആനന്ദബോസ് വ്യക്തമാക്കി.

മലയാളവും മലയാളികളുമുള്ളിടത്തോളം കാലം ആ ഓര്‍മകള്‍ക്ക് മരണമുണ്ടാവില്ലെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സുഗതകുമാരിയുടെ സ്മാരകമായി ആറന്മുളയില്‍ പടുത്തുയര്‍ത്തുന്ന സുഗത വനത്തിന്റെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു. സി.വി.ആനന്ദബോസ് എഴുതി മലയാളി സമാജം പ്രവര്‍ത്തകന്‍ എന്‍.പി. നായര്‍ ആലപിച്ച ‘സുഗതം സുഗമം’ കവിതയും രമണിരാജന്‍, അനിത ഗംഗാധരന്‍ എന്നിവര്‍ ചൊല്ലിയ സുഗതകുമാരി കവിതകളും സഹൃദയസദസ്സില്‍ സുഗതസ്മരണകളുടെ തിരയിളക്കി. കിഴക്കന്‍ പ്രവിശ്യാ സാംസ്‌ക്കാരിക കേന്ദ്രം ഒരുക്കിയ രബീന്ദ്രസംഗീതവും കുച്ചിപ്പുടിയും സ്മൃതിസംഗമത്തിന് ചാരുത പകര്‍ന്നു.

Top