വിദ്യാര്‍ഥിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ബിരുദ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതിയായ കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടിയെ കാണാതായത്. വ്യാഴാഴ്ച്ച രാത്രിയാണ് കുട്ടിയെ ചുരത്തില്‍ വച്ച് പൊലീസ് കണ്ടെത്തിയത്. പ്രതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ കോളേജില്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനി പേയിംഗ് ഗസ്റ്റായി കോളജിന് സമീപത്ത് തന്നെയാണ് താമസിച്ചിരുന്നത്. കുട്ടിയെ കാണാത്തതിനാല്‍ കോളേജില്‍ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പിന്നീട് രക്ഷിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ താമരശ്ശേരി ചുരത്തില്‍ നിന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി കാറില്‍ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിന്റെ ഒന്‍പതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

 

Top