കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

കോട്ടയം: കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിദ്യാർത്ഥികളെ ആക്രമിച്ച മുഹമ്മദ് അസ്ലം, അഷ്‌കർ ഷെബീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കോളജ് വിദ്യാർത്ഥിനിയെ നിലത്തിട്ട് ചവിട്ടിയ പ്രതികൾ, സഹപാഠിയെ ക്രൂര മർദനത്തിനിരയാക്കുകയും ചെയ്തു. ഇത്തരം അനുഭവം ആർക്കും ഉണ്ടാകരുതെന്ന് പെൺകുട്ടി പ്രതികരിച്ചു.

തട്ടുകടയിൽ വെച്ച് പ്രതികൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് ആദ്യം തല്ലിയത്. അതു തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചത്.

തന്റെ തലയ്ക്കും വയറിനും പരിക്കേറ്റു. സുഹൃത്തിനാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. തലയിലുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. തങ്ങളെ അവർ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാർത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്.സെൻട്രൽ ജംഗ്ഷനിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കാണ് മർദ്ദനമേറ്റത്.

സംഭവ സമയം അതുവഴി വന്ന പൊലീസ് പെട്രോളിങ് സംഘം അക്രമം നടത്തിയ താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്‌ക്കർ, ഷെബീർ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം, സംഘം ചേർന്ന് മർദനം തുടങ്ങി ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വൈകീട്ട് കോടതിയിൽ ഹാജരാക്കും. അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥികൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Top