റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും ഏറ്റവും കരുത്തനായ ബുള്ളറ്റ് അവതരിക്കുന്നു

ക്ലാസിക്ക് രൂപഗുണത്തിന് മുന്‍തൂക്കം നല്‍കി പുതിയ ബൈക്കുകളുമായി വിപണി കീഴടക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ ഇന്ന് ലാഭത്തിന്റെ കണക്കുകള്‍ മാത്രമാണുള്ളത്.

ഇന്ത്യയില്‍ അഡ്വഞ്ചര്‍ ബൈക്ക് എന്ന വിഭാഗത്തിലേക്ക് ഹിമാലയനിലൂടെ പ്രവേശിച്ച എന്‍ഫീല്‍ഡ് മിഡില്‍ വെയ്റ്റ് കാറ്റഗറി ബൈക്കുമായി രാജ്യാന്തര വിപണിയിലേയ്ക്കും പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

ഹിമാലയനു ശേഷം വികസിപ്പിക്കുന്ന ബൈക്ക് മിഡ്‌വെയ്റ്റ് വിഭാഗത്തില്‍ ഹാര്‍ലി, ട്രയംഫ് തുടങ്ങിയ നിര്‍മാതാക്കളുടെ ബൈക്കുകളുമായി രാജ്യാന്തര തലത്തില്‍ ഏറ്റുമുട്ടാന്‍ ശേഷിയുള്ള ബൈക്കായിരിക്കും എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

നേരത്തെ കഫേ റെയ്‌സറില്‍ 750 സിസി എന്‍ജിന്‍ ഘടിപ്പിച്ചായരുന്നു പരീക്ഷണമെങ്കില്‍ ഇപ്പോള്‍ രണ്ടു തരത്തിലുള്ള ബൈക്കുകളില്‍ 750 സിസി എന്‍ജിന്‍ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്നുണ്ടെന്നാണ് പുത്തന്‍ അറിവ്‌.

ഹിമാലയനില്‍ ഉപയോഗിച്ചിരിക്കുന്ന 410 സിസി എന്‍ജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എന്‍ജിനായിരിക്കും പുതിയ ബൈക്കില്‍.

ചരിത്രത്തില്‍ ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങുന്ന ട്വിന്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും അത്. യുകെയില്‍ കമ്പനി പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്.

റോയല്‍ എന്‍ഫീല്‍ഡ് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എന്‍ജിനായിരിക്കും പുതിയത്. ഏകദേശം 45 മുതല്‍ 50 ബിഎച്ച്പി വരെ കരുത്തും 60 മുതല്‍ 70 എന്‍എം വരെ ടോര്‍ക്കുമുള്ള എന്‍ജിനില്‍ കാര്‍ബറേറ്ററായിരിക്കും ഉപയോഗിക്കുക.

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന ബൈക്കില്‍ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കും എന്നാണു സൂചന. യൂറോപ്യന്‍ വിപണിയും മുന്നില്‍കണ്ടു നിര്‍മിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കും.

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണ്‍വില്ല തുടങ്ങിയ ബൈക്കുകളുമായി മല്‍സരിക്കാനെത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്നു മുതല്‍ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. യുവതയെ ത്രസിപ്പിക്കാന്‍ 2018 ആദ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Top