സിപിഎം സംസ്ഥാന സമ്മേളനം മാറ്റേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മാറ്റേണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആറും നിര്‍ബന്ധം. പൊതുസമ്മേളനത്തില്‍ പങ്കാളിത്തം നിയന്ത്രിക്കാനും ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം.

മാര്‍ച്ച് ഒന്നുമുതല്‍ നാലു വരെ എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

കൊവിഡ് മൂന്നാം തരംഗം ശക്തമാകുന്ന വേളയില്‍ ജനുവരി അവസാനം സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത് ഏറെ വിവാദമായിരുന്നു. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് തൃശൂര്‍ ജില്ലാസമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു. അന്ന് മാറ്റിവെച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ നിശ്ചയിച്ച പാര്‍ട്ടി കോണ്‍ഗ്രസും മാറ്റേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.

 

 

Top