സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവില്‍ അവശേഷിക്കുന്ന ചെറിയ സ്റ്റോക്ക് സംസ്ഥാനത്തിന് പര്യാപ്തമല്ല. രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ്.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മ്യൂക്കോര്‍മൈകോസിസ് രോഗികള്‍ക്ക് നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ വാക്‌സിനാണ് ക്ഷാമം നേരിടുന്നത്.

നിലവില്‍ സ്റ്റോക്കുള്ള ചെറിയ ശതമാനം മരുന്ന് സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ല. സംസ്ഥാനങ്ങള്‍ക്ക് ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് സപ്ലൈ ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണ്.

രോഗ ബാധിതരുടെ എണ്ണം അനുസരിച്ച് മാത്രമാണ് കേന്ദ്രത്തിന്റെ വിതരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പൊതുവിപണിയില്‍ ലഭ്യമല്ലാത്ത മരുന്നായതിനാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ സാഹചര്യം പ്രതിസന്ധിയിലേക്ക് നീങ്ങും.

എന്നാല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.

71 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ 49 പേര്‍ ചികിത്സയില്‍ കഴിയുന്നു.

തമിഴ്‌നാട് സ്വദേശികളായ 2 പേരും കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നു. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിലവില്‍ ബ്ലാക്ക് ഫംഗസ് രോഗികളില്ല.

8 പേര്‍ രോഗമുക്തരായി. 14 പേര്‍ രോഗം ബാധിച്ച് മരിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതല്‍. 9 പേര്‍ വീതം ചികിത്സയിലുണ്ട്.

 

Top