ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ സമ്മാന തുകയില്‍ 25ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികമായി നല്‍കും. വെളളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും സമ്മാനം നല്‍കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നാളെ മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നതിന് മുന്നോടിയായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് താരങ്ങളായ എല്‍ദോസ് പോള്‍,അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയെ തുടര്‍ന്ന് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നു. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷും രംഗത്തെത്തിയിരുന്നു.

നേരത്തെ പരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അര്‍ഹിമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്നായിരുന്നു താരങ്ങള്‍ ആരോപണം ഉന്നയിച്ചത്.

Top