പാലക്കാട്: കൊപ്പത്ത് സഹോദരനെ അനിയൻ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40)വാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവെച്ചതിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സൻവർ ബാബു മൊബൈലിൽ പാട്ടുവെച്ചപ്പോൾ ശബ്ദം കുറയ്ക്കാൻ ഷക്കീർ ആവശ്യപ്പെട്ടു. എന്നാൽ ശബ്ദം കുറയ്ക്കാതെ വന്നതോടെ അടിപിടിയാവുകയുമായിരുന്നു. തർക്കത്തിനിടെ പുറത്തേക്ക് വന്ന ഷക്കീര് വീടിന് പുറത്തുകിടന്ന വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ചികിത്സയിലായിരുന്ന സാബു ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് മരണപ്പെട്ടത്.