‘മകന്‍ നിരപരാധി; ജയിലിൽ പോകേണ്ട ഒരു തെറ്റും സജീവന്‍ ചെയ്തിട്ടില്ല’; മാതാവ്

കൊല്ലം: ചിതറയില്‍ വടിവാളും നായ്ക്കളുമായി അക്രമം നടത്തിയ കേസിലെ പ്രതി സജീവന്‍ നിരപരാധിയെന്ന് മാതാവ് ശ്യാമള. മകന് പ്രശ്‌നങ്ങളില്ലെന്നും ജയില്‍ പോകാനുള്ള ഒരു തെറ്റും മകന്‍ ചെയ്തിട്ടില്ലെന്നും അമ്മ പറഞ്ഞു.

മകനെ മര്‍ദിച്ചതായി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല. ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ വേണ്ടിയാണ് സജീവ് പോയത്. എന്നാല്‍ സജീവനെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു. അവര്‍ വീണ്ടും മര്‍ദിക്കുമെന്ന് ഭയന്നാണ് വടിവാളും നായയുമായി പോയതെന്നും ശ്യാമള പറയുന്നു.

തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി ബന്ധുക്കള്‍ തട്ടിയെടുത്തെന്നാണ് ശ്യാമള ആരോപിക്കുന്നത്.ഭര്‍ത്താവിന്റെ പേരില്‍ അഞ്ചിടത്ത് ഭൂമിയുണ്ട്. അവ ബന്ധുക്കള്‍ തട്ടിയെടുത്തു. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ഭൂമി തട്ടിയെടുത്തത് എന്നാണ് ശ്യാമളയുടെ ആരോപണം.ഈ ഭൂമിയെല്ലാം തനിക്കും മകനും തിരിച്ചു ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തി സജീവന്‍ അക്രമം നടത്തിയിരുന്നു . തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും പറഞ്ഞായിരുന്നു അക്രമം .ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സജീവിനെ അനുനയിപ്പിച്ച് പറഞ്ഞ് വിടുകയും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.സ്റ്റേഷനില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോളാണ് സജീവ് നായകളെ അഴിച്ചവിട്ട് പ്രശ്‌നങ്ങളുണ്ടാക്കിയത്.

Top