പത്തനംതിട്ട അടൂരിൽ ആൾമാറാട്ടം നടത്തി മകൻ അമ്മയെ അഗതി മന്ദിരത്തിലാക്കി. വഴിയോരത്ത് കിടന്ന വയോധികയെന്ന പേരിലാണ് അമ്മയെ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അജികുമാർ മഹാത്മ ജനസേവാകേന്ദ്രത്തിലെത്തിച്ചത്. അഗതി മന്ദിരത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ മഹാത്മ അധികൃതർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മിത്രപുരം ഭാഗത്ത് വഴിയരികിൽ ഒരു വയോധികയെ കണ്ടെത്തിയെന്ന സന്ദേശം പൊലീസിന് കിട്ടുന്നത്. അടൂർ പൊലീസ് സ്ഥലത്തെത്തി. ബിജു എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് വഴിയരികിൽ കിടന്ന വയോധികയാണെന്നും സംരക്ഷിക്കണെമെന്നും പൊലീസിനോട് ആവശ്യപ്പെട്ടത്. രാത്രിയിൽ തന്നെ പൊലീസ് വയോധികയെ അടൂർ മഹാത്മ ജന സേവാ കേന്ദ്രത്തിലെത്തിച്ചു. തൊട്ടടുത്ത ദിവസം ഇയാൾ മഹാത്മ ജനസേവ കേന്ദ്രത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. സംശയം തോന്നിയ ജനസേവ കേന്ദ്രം പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് ഇയാൾ ആൾമാറാട്ടം നടത്തിയതാണെന്നും സ്വന്തം അമ്മയെ തന്നെയാണ് അഗതി മന്ദിരത്തിൽ ഉപേക്ഷിച്ചതെന്നും കണ്ടെത്തിയത്. അതേസമയം സുരക്ഷിതമായ സ്ഥാലം കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് അമ്മ ജ്ഞാനസുന്ദരി.