ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ദുല്‍ഖറിന്റെ ഒരു മലയാള ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ശ്രീനാഥ് രാജേന്ദ്രന്‍റെ സംവിധാനത്തില്‍ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ വേഷമിട്ട കുറുപ്പ് ആയിരുന്നു മലയാളത്തില്‍ അദ്ദേഹത്തിന്‍റെ അവസാന തിയറ്റര്‍ റിലീസ്. എന്നാല്‍ ഈ വര്‍ഷത്തെ ഓണം റിലീസ് ആയി ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്റ്റ് തിയറ്ററുകളിലേത്ത് എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഇന്ന് പൂര്‍ത്തിയായി.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ കിംഗ് ഓഫ് കൊത്തയാണ് ഈ ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അണിയറക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വീഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കഥാപാത്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ എന്നാണ് അത്. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് അവസാനിച്ചിരിക്കുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നേരത്തെ ട്വിറ്ററിലൂടെ ദുല്‍ഖര്‍ ആരാധകന് മറുപടി നല്‍കിയിരുന്നു. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റു എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. തമിഴ് നടൻ പ്രസന്നയും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Top