നഗരസഭകളെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഇല്ലാതാക്കുമെന്ന് എംബി രാജേഷ്

തിരുവനന്തപുരം: നഗരങ്ങൾ സമൂഹത്തിന്റെ അതിപ്രധാന ഭാഗമായി മാറുകയാണ്. നഗരസഭകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണ്. കേരളത്തിനു സമാനമായ രീതിയിൽ ലോകത്തെവിടെയും നഗര വളർച്ച കാണാനാകില്ല. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിൽ വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകാൻ പോകുന്നത്. അത് നിർവഹിക്കുന്നതിനായി നഗരസഭകളെ സജ്ജമാക്കുകയാണ് നാം ഏറ്റെടുക്കേണ്ട പ്രധാന കടമ എന്നും തദ്ദേശ ഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭകളെ സംബന്ധിച്ച് പൊതു സമുഹത്തിന് പല ആക്ഷേപങ്ങളും പരാതിയും ഉണ്ട്. അത് ഇല്ലാതാകണം. നഗരസഭയിൽ എത്തുന്ന ജനങ്ങൾക്ക് നല്ല അനുഭവം ഉണ്ടാകണം. ജനങ്ങൾ അവരുടെ അവകാശത്തിനാണ് വരുന്നതെന്ന ബോധ്യം ജീവനക്കാർക്ക് ഉണ്ടാകണം. നൽകാനാകുന്ന സേവനങ്ങൾ യാതൊരു തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കണം. ഇന്നു നേരിടുന്ന വൈദഗ്ധ്യത്തിന്റെ കുറവ് പരിഹരിക്കാനാകണം. ജനങ്ങൾ നഗരസഭകളിൽ കയറിയിറങ്ങുന്നത് അവസാനിക്കണം. പൂർണമായും ഇ- ഓഫീസ് നിലവിൽ വരണം. അതിനുള്ള കർമ്മ പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നത്. അതിലൂടെ അഴിമതി ഇല്ലാതാക്കാനാകും. വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ ശക്തി പകരുന്നതാകും. നവനഗരസഭാ കാമ്പയിൻ. പഠനത്തിൽ നിന്ന് പ്രവർത്തനങ്ങളിലേക്കും അതിൽ നിന്ന് പരിഹാരങ്ങളിലേക്കും പോകാൻ കഴിയണമെന്നും എം.ബി.രാജേഷ് പറഞ്ഞു.

Top