സെന്‍സെക്സ് 145 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് താല്‍കാലിക വിരാമമിട്ട് വിപണി. ബാങ്ക് ഓഹരികളുടെ പിന്‍ബലത്തിലാണ് സൂചികകള്‍ നേട്ടത്തിലെത്തിയത്. സെന്‍സെക്‌സ് 145.43 പോയന്റ് ഉയര്‍ന്ന് 60,967.05 ലും നിഫ്റ്റി 10.50 പോയന്റ് നേട്ടത്തില്‍ 18,125.40 ലുമാണ് ക്ലോസ് ചെയ്തത്.

സെപ്റ്റംബര്‍ പാദത്തിലെ റിലയന്‍സിന്റെയും ഐസിഐസിഐ ബാങ്കിന്റെയും മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് രാവിലെ 600 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി. ഐസിഐസിഐ ബാങ്കിന്റെ ഓഹരി 11.6 ശതമാനം നേട്ടത്തില്‍ 847 നിലവാരത്തിലെത്തി. ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു, ഡോ.റെഡീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ബജാജ് ഫിന്‍സര്‍വ് 3 ശതമാനത്തോളം ഇടിഞ്ഞു. ബിപിസിഎല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

നിഫ്റ്റി ബാങ്ക് 2.2 ശതമാനം ഉയര്‍ന്ന് സര്‍വക്കാല റെക്കോഡായ 41,830 ലെത്തി. സെക്ടറല്‍ സൂചികകളില്‍ ബാങ്ക് ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എഫ്എംസിജി, ഐടി, റിയല്‍റ്റി സൂചികകള്‍ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചിക യഥാക്രമം ഒരു ശതമാനംവീതം നഷ്ടം നേരിട്ടു.

 

Top