ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് സെപ്റ്റംബര്‍ 16ന്; ഇന്ത്യന്‍ മഹാരാജാസിനെ ഗാംഗുലി നയിക്കും

മുംബൈ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് സെപ്റ്റംബര്‍ 16-ാം തിയതി തുടക്കമാവും. ഇന്ത്യ-വേള്‍ഡ് സ്പെഷ്യല്‍ മത്സരത്തോടെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരങ്ങൾക്ക് തുടക്കമാവുക. സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമായാണ് ഇത്തവണത്തെ ടൂര്‍ണമെന്‍റ് . ഇതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍ രവി ശാസ്‌ത്രി പറഞ്ഞു.

ഇതിഹാസ താരങ്ങളുടെ നീണ്ടനിര ഇന്ത്യ-വേള്‍ഡ് മത്സരത്തില്‍ അണിനിരക്കും. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തിലുണ്ടാകും എന്നാണ് സംഘാടകരുടെ അറിയിപ്പ്. ഗാംഗുലിയുടെ ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, സുബ്രമണ്യന്‍ ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥീവ് പട്ടേല്‍(വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമാന്‍ ഓജ, അശോക് ദിണ്ഡെ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിംഗ്, ജൊഗീന്ദര്‍ ശര്‍മ്മ, രതീന്ദര്‍ സിംഗ് സോഥി എന്നിവരാണുള്ളത്.

അതേസമയം ഓയിന്‍ മോര്‍ഗന്‍റെ ലോക ടീമില്‍ ലെന്‍ഡി സിമ്മന്‍സ്, ഹെര്‍ഷേല്‍ ഗിബ്‌സ്, ജാക്ക് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയര്‍(വിക്കറ്റ് കീപ്പര്‍), നേഥന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ഹാമില്‍ട്ടണ്‍ മസാക്കഡ്‌സ, മഷ്‌റഫെ മൊര്‍ത്താസ, അസ്‌ഗര്‍ അഫ്‌ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രൈന്‍, ദിനേശ് രാംദിന്‍ എന്നിവരിറങ്ങും. ഇരു സ്‌ക്വാഡിലേക്കും കൂടുതല്‍ താരങ്ങളെ ചേര്‍ക്കാനും സാധ്യതയുണ്ട്.

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഒക്‌ടോബര്‍ എട്ട് വരെ നീണ്ടുനില്‍ക്കും. ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. കാരാവന്‍ സ്റ്റൈലിലായിരിക്കും ടീമും താരങ്ങളും ഓരോ നഗരങ്ങളിലേക്കും സഞ്ചരിക്കുക.

Top