തീരസംരക്ഷണം; ഒന്നര വര്‍ഷത്തിനുള്ളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി: തീരപ്രദേശത്തെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ കേരളത്തിലെ 10 ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി കടല്‍ ഭിത്തിയോ മറ്റ് സംവിധാനങ്ങളിലൂടെയോ സംരക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു.

വരും മാസങ്ങളില്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടുമെന്നും, ഒന്നര വര്‍ഷത്തിനുള്ളില്‍ കടല്‍ ഭിത്തി നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ (എ.സി.സി.ആര്‍) പഠനപ്രകാരം കേരളത്തില്‍ 60 കിലോമീറ്റര്‍ തീരപ്രദേശത്ത് സംരക്ഷണം ആവശ്യമായിവരും. എന്‍.സി.സി.ആറുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം ഏതുവിധത്തില്‍ സംരക്ഷണം വേണമെന്ന് നിശ്ചയിച്ച് വേണ്ട രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 5,400 കോടി രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാക്കും. ഈ സാമ്പത്തിക വര്‍ഷം ഇതിനായി 1,500 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top