രാജസ്ഥാനില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കരന്‍പുരില്‍ നിലവിലെ മന്ത്രിസഭാംഗമായ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേന്ദര്‍പാല്‍ സിങ്ങിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനര്‍ വിജയിച്ചു. 12,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ജയം. സുരേന്ദര്‍പാല്‍ സിങ്ങിനെ മന്ത്രിയാക്കി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയമുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് പരാജയപ്പെട്ടത്‌.

തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ഥിക്ക് മന്ത്രിസ്ഥാനം നല്‍കി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ് രൂപീന്ദര്‍ സിങ് കൂനറിന്റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗഹലോത്ത് എക്‌സില്‍ കുറിച്ചു. ബി.ജെ.പിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിച്ചിരുന്നു. ന്യൂനപക്ഷ- വഖഫ് അടക്കം നാല് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രസ്ഥാനമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബി.ജെ.പി. സുരേന്ദര്‍പാല്‍ സിങ്ങിന് നല്‍കിയത്.

വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 69-ല്‍ നിന്ന് 70 ആയി ഉയര്‍ന്നു. ബി.ജെ.പിക്ക് 115 എം.എല്‍.എമാരാണുള്ളത്. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനറിന്റെ പിതാവ് ഗുര്‍മീത് സിങ് കൂനറായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

Top