കലാപമുണ്ടാക്കാനുള്ള ശ്രമമാണ് സമരക്കാർ നടത്തുന്നത്; വി ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പൂട്ടണം ആവശ്യമൊഴികെ മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി. ചർച്ചയിൽ ഒന്ന് പറയുകയും പുറത്തു പോയി മറ്റൊന്ന് പറയുകയുമാണ് നേതാക്കൾ ചെയ്യുന്നത്. സമര സമിതി തന്നെ രണ്ടായിരിക്കുകയാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു. പൊലീസുകാർ ഭൂമിയോളം താഴുന്നു. എങ്ങിനെയെങ്കിലും ഒരു കലാപം ഉണ്ടാക്കണമെന്ന നീക്കമാണ് സമരക്കാർ നടത്തുന്നത്. ദയവ് ചെയ്ത് നടക്കാത്ത കാര്യത്തിൻ്റെ പേരിൽ കലാപഭൂമിയാക്കരുതെന്ന് സമരക്കാരോട് അപേക്ഷിക്കുയാണെന്നും നടക്കാത്ത കാര്യത്തിന്റെ പേരിൽ കലാപം ഉണ്ടാക്കരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാന്‍ മനസുള്ളവര്‍ സമരസമിതി നേതൃത്വത്തിലുണ്ട്. എന്നിട്ടും സമരം നിർത്തിവെക്കാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. സമരസമിതിയിൽ ഒരു കൂട്ടർ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ മുന്നോട്ടുപോക്കെന്നും മന്ത്രി കുറ്റപ്പെടുത്തിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി തദ്ദേശവാസികൾക്കടക്കം നിരവധി തൊഴിൽ സാധ്യതകൾ ഉണ്ടാക്കുന്നതാണ്. ഭാവി തലമുറയെ കരുതിയെങ്കിലും സമരം അവസാനിപ്പിക്കണമെന്നാണ് ശിവൻകുട്ടി അഭ്യർത്ഥിക്കുന്നത്.

എല്ലാകാലത്തും മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം ഉറപ്പാക്കിയ സർക്കാരുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. ഇക്കാര്യം മത്സ്യത്തൊഴിലാളികൾക്ക് അറിയാം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് തന്നെയാണ് മന്ത്രിതലത്തിലുള്ള ചർച്ചകൾ നടന്നതും വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതും. തുറമുഖ നിർമ്മാണം നിർത്തിവെക്കുക എന്നത് അസാധാരണമായ ആവശ്യമാണെന്നും മന്ത്രി പറയുന്നു.

Top