കെയ്റ്റിനെ വിവാഹത്തിന് മുമ്പ് പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കിയാതായി വെളിപ്പെടുത്തൽ

ദില്ലി: വില്യം രാജകുമാരനുമായുള്ള വിവാഹത്തിന് മുമ്പ് കേയ്റ്റ് മിഡിൽടണിനെ പ്രത്യുല്പാദന പരിശോധനയ്ക്ക് വിധേയയാക്കിയതായി വെളിപ്പെടുത്തൽ. ടോം ക്വിൻ എഴുതിയ ‘Gilded Youth: An Intimate History of Growing Up in the Royal Family’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. രാജകുടുംബാംഗമല്ലാത്ത വ്യക്തിയെ വിവാ​​ഹം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് ഇത്തരമൊരു പരിശോധന നടത്തിയതെന്നാണ് പുസ്തകത്തിൽ പറയുന്നത്.

2011ലാണ് വില്യം കേയ്റ്റിനെ വിവാഹം ചെയ്തത്. കേയ്റ്റിന് കുട്ടികളുണ്ടാകുമെന്ന് ശാസ്ത്രീയപരിശോധനയിലൂടെ ഇതിനു മുമ്പ് രാജകുടുംബം ഉറപ്പുവരുത്തിയെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. ഇങ്ങനെയുള്ള നിരവധി അസാധാരണ നടപടികൾ രാജകുടുംബത്തിൽ നിന്നുള്ളവരുടെ വിവാഹത്തിനുണ്ടെന്നും പുസ്കത്തിൽ പറയുന്നു. ഭാവി രാജ്ഞിക്ക് കുട്ടികൾ ഉണ്ടാകുമെന്ന് ഉറപ്പ് വരുത്താനാണ് ഇങ്ങനെയുള്ള പരിശോധന. കേയ്റ്റിന് കുട്ടികളുണ്ടാവില്ലെന്നായിരുന്നു പരിശോധനാ ഫലമെങ്കിൽ വില്യമുമായുള്ള വിവാഹം നടക്കില്ലായിരുന്നു. ടോം ക്വിൻ പുസ്കത്തിൽ എഴുതിയതായി ഹലോ മാ​ഗസിൻ റിപ്പോർട്ട് ചെയ്തു. 1981ൽ ചാൾസുമായുള്ള വിവാഹത്തിന് മുമ്പ് ഡയാന രാജകുമാരിയും ഇങ്ങനെയുള്ള പരിശോധനകൾക്ക് വിധേയയായിരുന്നു. പതിവ് പരിശോധനകൾ എന്ന മട്ടിലാണ് ഡയാന അന്ന് അതിനു വഴങ്ങിയത്. പ്രത്യുല്പാദനശേഷിയുണ്ടോ എന്നറിയാനുള്ള പരിശോധനയാണ് നടത്തിയതെന്ന് പിന്നീടാണ് മനസിലാക്കിയതെന്നും ഡയാന പറഞ്ഞിട്ടുള്ളതായി ടോം ക്വിൻ പുസ്തകത്തിൽ അവകാശപ്പെടുന്നു.

2011 ഏപ്രിൽ 29ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലായിരുന്നു വില്യം രാജകുമാരനും കേയ്റ്റ് മിഡിൽടണുമായുള്ള വിവാഹം. 1900 അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. ദമ്പതികൾക്ക് ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നീ മൂന്നു കുട്ടികളാണുള്ളത്.

Top