തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം

കണ്ണൂര്‍: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയം ഭരണവാര്‍ഡുകളില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ 79.73ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസി വിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് പോകുമെന്നത് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ ആറളം പഞ്ചായത്തിലെ ഫലമാണ് കേരളം ഉറ്റുനോക്കുന്നത്. ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പാണ് ആറളത്ത് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമാണ് വാര്‍ഡില്‍ നടന്നത്. വീര്‍പ്പാട് വാര്‍ഡിലെ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പതിനേഴ് വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്. ആറ് മാസത്തെ പഞ്ചായത്ത് ഭരണ നേട്ടവും, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും ആയുധമാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കഴിഞ്ഞ തവണ എട്ട് വോട്ടിന് കൈവിട്ട വാര്‍ഡില്‍ രണ്ടും കല്‍പിച്ചാണ് യുഡിഎഫ് ഇറങ്ങുന്നത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാര്‍ത്ഥി. 33 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. വോട്ട് വിഹിതം കൂട്ടി അടിത്തറ ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് അവര്‍. ആറളം പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതെഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചപ്പോള്‍ 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

Top